ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടിയുമായി ദേശസാൽകൃത ബാങ്കുകൾ

പൊന്നാനി എം.പിയും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടിയുമായി ദേശസാൽകൃത ബാങ്കുകൾ. പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ജപ്തി നീക്കവുമായി മുന്നോട്ട് പോകുന്നത്.

200 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ഇ.ടി. ഫിറോസിനെതിരെ ജപ്തി നടപടികൾ ബാങ്കുകൾ ആരംഭിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിനായി ഇ.ടി ഫിറോസ് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ജപ്തി നീക്കം.

വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ഫിറോസിന്റെ വസ്തുവകകൾ ഏറ്റെടുക്കണം എന്ന് കോഴിക്കോട് സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ചുവട് പിടിച്ചാണ് ബാങ്കുകൾ ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നത്. ഈ മാസം 21 നകം വസ്തുവകകൾ ഏറ്റെടുക്കണം എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

ഇ.ടി. ഫിറോസിന്റെ വീട്, വസ്തുവകകൾ,കോഴിക്കോട്ടെ ഫോർ ഇൻ ബസാർ എന്നിവയെല്ലാം ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. അതേസമയം, വായ്പ തിരിച്ചടയ്ക്കാൻ തനിക്കു കഴിയുമെന്നാണ് ഇ.ടി ഫിറോസ് പറയുന്നത്.

09-Oct-2021