കെ സുരേന്ദ്രന്റെയും പ്രസീദ അഴീക്കോടിന്റെയും ശബ്ദസാമ്പിൾ ഇന്ന് ശേഖരിക്കും

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും ജെആർപി നേതാവ് പ്രസീത അഴിക്കോടിൻറെയും ശബ്ദസാമ്പിൾ ഇന്ന് ശേഖരിക്കും. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരുടെയും ശബ്ദ സാമ്പിൾ ശേഖരിക്കാൻ അനുമതി നൽകിയത്. ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടും കെ.സുരേന്ദ്രനും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് ശബ്ദ പരിശോധന.

ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി കെ ജാനുവിനെ ബത്തേരി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കോഴ നൽകിയെന്നതാണ് കേസ്. ഇരുവരുടെയും ശബ്ദ സാമ്പിൾ പരിശോധനക്ക് അനുമതി തേടി ക്രൈംബ്രാഞ്ചാണ് കോടതിയെ സമീപിച്ചത്.

കേസിലെ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രൻ. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.

11-Oct-2021