കൊച്ചിയിൽ നടൻ ജോജുവിന്റെ കാർ തകർത്ത കേസ്, ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഏഴ് പ്രതികളുള്ള കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്.
നേരത്തെ ഐഎൻടിയുസി പ്രവർത്തകനായ ജോസഫ് അറസ്റ്റിലായിരുന്നു. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും. കോൺഗ്രസ് സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജോജുവിന്റെ വാഹനം തകർത്തതാണ് ഒന്നാമത്തേത്. റോഡ് ഉപരോധിച്ച് സമരം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ഇതിൽ 30 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. മുൻ മേയർ ടോണി ചിമ്മിനി അടക്കമുള്ള നേതാക്കൻമാരും പ്രതികളാണ്. അതേസമയം, ഒത്തുതീർപ്പ് സാധ്യത കുറഞ്ഞതോടെ നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.