മയക്കുമരുന്ന് കാരിയര്‍മാരാകാന്‍ യുവാക്കളും യുവതികളും തയ്യാറാകുന്ന പ്രവണത വര്‍ധിച്ചുവരുന്നു
അഡ്മിൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നുകളുടെയും വ്യാജമദ്യത്തിന്റെയും നിര്‍മ്മാണവും ഉപഭോഗവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
സമൂഹത്തില്‍ മയക്കുമരുന്ന് ഉപയോഗം കൂടി വരുന്നുണ്ടെന്നും മയക്കുമരുന്ന് കാരിയര്‍മാരാകാന്‍ യുവാക്കളും യുവതികളും തയ്യാറാകുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ജാഗ്രതയോടെയുള്ള എക്സൈസ് വകുപ്പിന്റെ ഇടപെടലിന്റെ ഭാഗമായി 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 16693 അബ്കാരി കേസുകളും, 3231 എന്‍ ഡി പി എസ്സ് കേസുകളും, 68733 കോട്പ കേസുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിലൂടെ 17147.7ലിറ്റര്‍ സ്പിരിറ്റും, 10180.6ലിറ്റര്‍ ചാരായവും 635586ലിറ്റര്‍ വാഷും 22942.7ലിറ്റര്‍ അന്യസംസ്ഥാന മദ്യവും 4414.4 കിലോഗ്രാം ഗഞ്ചാവും 713 ഗഞ്ചാവ് ചെടികളും 14.869 കിലോഗ്രാം ഹാഷിഷും 95.44 ഗ്രാം ബ്രൗണ്‍ ഷുഗറും 2684.37 ഗ്രാം എം.ഡി.എം.എയും 3.21 ഗ്രാം എല്‍.എസ്സ്.ഡി സ്റ്റാംപും 820.36 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകളും പിടിച്ചെടുക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചുവെന്നും കോട്പ പിഴ ഇനത്തില്‍ 1,17,29,400 രൂപ ഈടാക്കിയതായും മന്ത്രി പറഞ്ഞു.
2021 ഒക്ടോബര്‍ മാസത്തില്‍ മാത്രമായി 1516 അബ്കാരി കേസുകളും 354 എന്‍ ഡി പി എസ് കേസുകളും കണ്ടെടുത്തു. ഇതിലൂടെ 375.2 ലിറ്റര്‍ ചാരായം, 20127 ലിറ്റര്‍ വാഷ്, 859.5 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 4541.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 484.48 കിലോഗ്രാം കഞ്ചാവ്, 172.74 ഗ്രാം എം ഡി എം എ തുടങ്ങിയവ കണ്ടെടുത്തതായി മന്ത്രി പറഞ്ഞു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി വിമുക്തി മിഷന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വനിതാ കമ്മീഷനും യുവജന ക്ഷേമ സമിതിയുമൊക്കെ കൈകോര്‍ത്തുകൊണ്ട് വാര്‍ഡി തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുകയും പ്രാദേശികമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി