അധ്യാപികമാരുടെ വേഷം സ്‌കൂൾ അധികൃതർ നിശ്ചയിക്കേണ്ട: മന്ത്രി വി ശിവൻകുട്ടി

അധ്യാപികമാർ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കർഷിക്കാൻ സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകൾക്ക് അധികാരമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്‌കാരം കൊണ്ടു വരുമെന്നും പാഠ്യപദ്ധതിയിൽ ലിംഗ സമത്വം ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിച്ച ഫെയസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അധ്യാപികമാർ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കാൻ സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകൾക്ക് അധികാരമില്ല;

ഫയലുകൾ തീർപ്പാക്കാൻ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർ പെൻഷൻ പറ്റേണ്ടവർ കൂടി ആണെന്ന് ഓർക്കണം
സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്കർഷിച്ചിട്ടില്ല. അധ്യാപികമാർ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കാൻ സ്‌കൂളുകൾക്ക് അധികാരമില്ല.

ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തിൽ സമൂഹത്തിൽ ചർച്ച ഉയർന്നു വരേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയിൽ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്.

ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ താമസിപ്പിക്കരുത്. പെൻഷൻ പറ്റി ഇറങ്ങേണ്ടവർ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം.

21-Nov-2021