ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചുള്ള സന്ദിപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് തളളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. സംസ്ഥാന അധ്യക്ഷൻ പറയുന്നതാണ് ബിജെപി നിലപാടെന്നും പാർട്ടി ഭാരവാഹികളുടെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടുമായി ചേർന്ന് പോകണമെന്നും പി സുധീർ വ്യക്തമാക്കി. ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും ഇസ്‌ലാമിക പണ്ഡിതൻമാർ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീർ പറഞ്ഞു.
അതേസമയം ഹലാൽ വിവാദത്തിൽ ബിജെപി നിലപാട് തള്ളിയ പാർട്ടി വക്താവ് സന്ദീപ് വാര്യർക്ക് മറുപടിയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
'ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്.
അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും' എന്നായിരുന്നു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.