കേരളത്തില്‍ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നു: എഎന്‍ ഷംസീര്‍

കേരളത്തില്‍ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അഡ്വ. എഎന്‍ ഷംസീര്‍ എംഎല്‍എ. ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിക്കട്ടെ, ചിലത് കഴിക്കാന്‍ പാടില്ലെന്ന തിട്ടൂരമെന്തിനാണ്. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.​

ഹലാൽ വിവാദം കനക്കുന്നതിനിനിടെയാണ് ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ക്ക് എതിരെ തലശ്ശേരി എംഎല്‍എ എന്‍ എന്‍ ഷംസീര്‍ രംഗത്ത് എത്തുന്നത്. എന്തിനാണ് ഇങ്ങനെയെല്ലാം ബോര്‍ഡ് വയ്‌ക്കേണ്ടകാര്യം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കുറച്ച് ഉത്തരവാദിത്വം കാണിക്കണം.

കേരളം പോലുള്ള മത നിരപേക്ഷമായ ഒരു സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സംഘപരിവാര്‍ തക്കം പാര്‍ത്തുനില്‍ക്കുകയാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ എന്തിനാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് എന്തിനാണ് അടിക്കാനുള്ള വടി കൊടുക്കുന്നത്. അപക്വമതികളെ തിരുത്താന്‍ തയ്യാറാവണം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും ഷംസീര്‍ പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഇത് ആസൂത്രിതമാണ്. ഉത്തരേന്ത്യയില്‍ നടപ്പാക്കിയതിന് സമാനമായി കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു. എന്നാല്‍ അവസാനത്തെ കമ്യൂണിസ്റ്റ് കാരനും മരിച്ചുവീണതിന് ശേഷമായിരിക്കും അതിനു കഴിയുകയുള്ളു എന്നും ഷംസീര്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

26-Nov-2021