മഹാരാഷ്ട്രയില്‍ കര്‍ഷക മഹാ പഞ്ചായത്ത് ഇന്ന്

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള ആറ് ആവശ്യങ്ങളില്‍ കേന്ദ്രം തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ കര്‍ഷക മഹാ പഞ്ചായത്ത് ഇന്ന്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും മറ്റ് ആവശ്യങ്ങളില്‍ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് ജനാധിപത്യ വിരുദ്ധമാണെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്.

ഡിസംബര്‍ നാലിനുള്ളില്‍ കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കൂടുതല്‍ സമര പരിപാടിയിലേയ്ക്ക് കടക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്ല് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പാര്‍ലമെന്റില്‍ തിങ്കളാഴ്ച അവതരിപ്പിക്കും. അന്നേ ദിവസം പാര്‍ലമെന്റില്‍ ഹാജരാകാന്‍ ബിജെപി ലോക്‌സഭാ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യസഭാ എംപിമാര്‍ക്ക് വിപ്പ് നേരത്തേ നല്‍കിയിരുന്നു. നാളെ ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ഉള്‍പ്പെടെ 26 ബില്ലുകളാണ് പരിഗണിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി നിയന്ത്രണ ബില്‍, പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാരിന്റെ ഓഹരി 51 ല്‍ നിന്നും 26 ശതമാനമായി കുറയ്ക്കാനുള്ള ബില്‍ എന്നിവയും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.

പഞ്ചാബ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത്.

28-Nov-2021