കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ഇരുസഭകളിലും റെക്കോർഡ് സമയത്തിനുള്ളിൽ പാസാക്കി
അഡ്മിൻ
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമിട്ടപ്പോൾ രാജ്യമെമ്പാടും കർഷക സമരത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ ഇരുസഭകളിലും റെക്കോർഡ് സമയത്തിനുള്ളിൽ പാസാക്കി. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് ഇടയിൽ ശബ്‌ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇന്ന് രാത്രിയോടെ ബില്ലിൽ രാഷ്ട്രപതിയുടെ ഒപ്പ് വാങ്ങിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്.
കാർഷിക നിയമങ്ങൾ അസാധുവാക്കൽ ബിൽ നാല് മിനിറ്റിനുള്ളിൽ ലോക്‌സഭയിൽ പാസാക്കി – ബിൽ ഇന്ന് 12:06 ന് അവതരിപ്പിച്ചു, ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾക്കിടയിൽ 12:10 ഓടെ പാസായി.
രാജ്യസഭയിൽ ബിൽ ഹൃസ്വമായ ചർച്ചയ്ക്ക് ശേഷം പാസാക്കി. ബില്ലിൽ എല്ലാ പാർട്ടികൾക്കും യോജിപ്പുണ്ടെന്നും ആരും ഇതിനെ എതിർക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നേരത്തെ നിയമം റദ്ദാക്കിയ അഞ്ചോ ആറോ സന്ദർഭങ്ങളിൽ ചർച്ച നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയിൽ പ്രതിപക്ഷ നേതാക്കൾ ചർച്ച നടക്കാത്തതിനെ എതിർത്തു. അതേസമയം, ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ സംരക്ഷണം നൽകണമെന്ന് ബിജെപിയുമായി അടുത്തുനിൽക്കുന്ന ചിലർ ഉൾപ്പടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കർഷക സമരത്തിനിടയിൽ മരിച്ച കർഷകർക്ക് അനുശോചനമർപ്പിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. ബിൽ പാസാക്കുന്ന സമയത്ത് എല്ലാവരും ഹാജരായിരിക്കണമെന്ന് എംപിമാർക്ക് കോൺഗ്രസും ബിജെപിയും നിർദേശം നൽകിയിരുന്നു.