സമരം തുടരുന്ന പി ജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും: വീണ ജോർജ്

കൊവിഡ് കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന പി.ജി ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നാം വർഷ പി.ജി പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് പി.ജി ഡോക്ടർമാർ സമരം നടത്തുന്നത്.

ഈ വിഷയത്തിൽ പി.ജി ഡോക്ടർമാരുമായി രണ്ടുതവണ ചർച്ച നടത്തിയിരുന്നുവെന്നും ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും വീണ ജോർജ് പറഞ്ഞു. പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തിൽ നിന്നും പിന്മാറണമെന്നും അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.

അതേസമയം, നേരത്തെ പി.ജി ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ഒന്നാം വർഷ വിദ്യാർഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള സമയത്തേക്ക് എൻ.എ.ജെ.ആർമാരെ നിയമിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചിരുന്നു. ഇത് നടപ്പിൽ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു വിഭാഗം പി.ജി ഡോക്ടർമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നോൺ കൊവിഡ് ചികിത്സയിലും മനപൂർവ്വം തടസം സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

09-Dec-2021