ഡിസ്റ്റലറി ഉടമകളുടെ സംഘടന നല്‍കിയ നിവേദനം പരിഗണിച്ചുള്ള ചർച്ച വിജയം

എക്‌സൈസ് ഡ്യൂട്ടി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളും ബീവറേജ് കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മദ്യ കമ്പനികള്‍ സര്‍ക്കാരിന് നല്‍കേണ്ട എക്‌സൈസ് ഡ്യൂട്ടി ഈ സാമ്പത്തിക വര്‍ഷാവസാനം വരെ നിലവിലുള്ള രീതിയില്‍ ബീവറേജ് കോര്‍പ്പറേഷന്‍ മുന്‍കൂട്ടി അടയ്ക്കാനാണ് ധാരണയായതെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് വര്‍ഷങ്ങളായി എക്‌സൈസ് ഡ്യൂട്ടി ബീവറേജ് കോര്‍പ്പറേഷന്‍ അടക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് അബ്കാരി ചട്ടത്തിന് വിരുദ്ധമായതിനാല്‍ അക്കൗണ്ട് ജനറലിന്റെ ഓഡിറ്റില്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. ഇതോടെയാണ് ഈ രീതി നിര്‍ത്തലാക്കി കമ്പനികളോട് നേരിട്ട് എക്‌സൈസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇതിന്റെ പേരില്‍ രണ്ടാഴ്ചയോളമായി മദ്യ കമ്പനികള്‍ മദ്യവിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ഡിസ്റ്റലറി ഉടമകളുടെ സംഘടന നല്‍കിയ നിവേദനം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ബീവറേജ് കോര്‍പ്പറേഷന്‍ സി എം ഡി, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.

14-Dec-2021