ജെൻഡർ ന്യൂട്രൽ യൂണിഫോം; അനാവശ്യ വിവാദമെന്ന് മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി കോഴിക്കോട് ബാലുശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സംസ്ഥാനത്ത് ജൻഡർ ന്യൂട്രൽ യൂണിഫോമുകളെക്കുറിച്ചുള്ള ചർച്ച സജീവമായഘട്ടത്തിലാണ് പി.ടി.എ. ഇത്തരമൊരു തീരുമാനമെടുത്തത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾകൂടി പരിഗണിച്ചുള്ള നിർദേശങ്ങളാണ് നൽകിയതെന്ന് പ്രിൻസിപ്പൽ ആർ. ഇന്ദു പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപ് തന്നെ പാന്റ്സും ഷർട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാർഥികൾ ചൊവ്വാഴ്ച സ്‌കൂളിലെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾക്കും പ്രവേശനമുള്ള സ്‌കൂളിലെ പ്ലസ് വൺ ബാച്ചിലാണ് ഒരേയൂണിഫോം നടപ്പാക്കിയത്. എന്നാൽ ഇതിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് മാർച്ച് നടത്തി.
സ്‌കൂളിൻ്റെ നടപടി വസ്ത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിഷേധകരുടെ ആരോപണം. അതേസമയം, ബാലുശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ തീരുമാനിച്ചത് സ്‌കൂൾ പി.ടി.എയും തദ്ദേശസ്ഥാപനവും ചേർന്നാണെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. സമൂഹം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണ്. ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.