പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന നടപടിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്ന നടപടികളുമായി മുന്നോട്ട് പോവാന്‍ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ നടപടിയെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോടിയേരി ആരോപിച്ചു.

ഇപ്പോള്‍ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കേണ്ട കാര്യമില്ല. വിഷയത്തില്‍ സിപിഐഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും ഡല്‍ഹി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.അതേസമയം, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയതില്‍ വിമര്‍ശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു.

ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണതിന്റെ പേരില്‍ നടത്തുന്ന ഈ നീക്കം തീര്‍ത്തും ഫലപ്രദമല്ലെന്നാണ് നിലപാട് എന്നും എഐഡിഡബ്ല്യൂ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

18-Dec-2021