കേരള കോൺഗ്രസ് ബി പിളർന്നു; ഉഷ മോഹൻദാസ് പുതിയ അധ്യക്ഷ
അഡ്മിൻ
കേരള കോൺഗ്രസ് ബി പിളർന്നു. കെ ബി ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസിനെ പിളർന്ന വിഭാഗത്തിന്റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വിമത യോഗത്തിലാണ് തീരുമാനം. പാർട്ടിയിൽ ഏകാധിപതിയായാണ് ഗണേഷ് പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിവുളള എം.എൽ.എയാണ് അദ്ദേഹം. എന്നാൽ, ചെയ്യേണ്ട കടമകൾ ഗണേഷ് ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഉഷ പറഞ്ഞു.
ഒരു ജനകീയനാകുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടു പോകാൻ സാധിക്കില്ല. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും സഹകരിച്ചാണ് മുന്നോട്ടു പോകേണ്ടത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ല പ്രസിഡൻറുമാരും തങ്ങളോടൊപ്പമാണെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി. ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി മകൻ ഗണേഷ്‌കുമാറിന് കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയാറാകുന്നില്ലെന്നും ഉഷ ആക്ഷേപമുയർത്തിയിരുന്നു.
പിള്ളയുടെ മരണശേഷം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ, സാഹചര്യങ്ങൾ മാറിയ ശേഷം സംസ്ഥാന സമിതി വിളിച്ചു ചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് ഗൗനിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് വിമത വിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചത്.
അതേസമയം ഗണേഷ് കുമാർ പാർട്ടിയുടെ എം.എൽ.എയായി തുടരുമെന്നും അദ്ദേഹത്തെ പാർട്ടിയിൽ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വർക്കിങ് ചെയർമാനും മുൻ എം.എൽ.എയുമായ എം.കെ. മണി വ്യക്തമാക്കി.
1989ൽ പി.ജെ ജോസഫും ബാലകൃഷ്ണപിള്ളയും തമ്മിൽ പിളർന്നതിന് പിന്നാലെയാണ് കേരള കോൺഗ്രസ് ബി എന്ന പുതിയ രാഷ്ട്രീയ പാർട്ടിക്ക് ആർ. ബാലകൃഷ്ണപിള്ള രൂപം നൽകിയത്. 2015 വരെ യു.ഡി.എഫിൻറെ ഘടക കക്ഷിയായിരുന്ന കേരള കോൺഗ്രസ് ബി നിലവിൽ എൽ.ഡി.എഫ് ഘടകകക്ഷിയാണ്. പത്തനാപുരം നിയമസഭ മണ്ഡലത്തെ 2001 മുതൽ പ്രതിനിധീകരിക്കുന്ന കെ.ബി. ഗണേഷ് കുമാറാണ് പാർട്ടിയുടെ ഏക എം.എൽ.എ.