ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂമിയും വീടും നല്‍കിയത് 3667പേര്‍ക്കാണ്

ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുകയാണ്. നാളെ വൈകുന്നേരം (ഡിസംബര്‍ 30) അഞ്ച് മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 'മനസ്സോടിത്തിരി മണ്ണ്' എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ, ഭൂരഹിതരായ ജനവിഭാഗങ്ങളുടെ സ്വന്തം ഭൂമിയും വീടുമെന്ന സ്വപ്‌നത്തിന് സാക്ഷാത്കാരമാവുകയാണ്. ലൈഫ്മിഷന്‍ പദ്ധതി ആവിഷ്‌കരിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു.

ഭവനസമുച്ചയങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ നുണക്കോട്ടകള്‍ പടുത്തുയര്‍ത്തി തടയിടാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ജനങ്ങളോടൊപ്പമാണെന്ന് സര്‍ക്കാരെന്ന് തെളിയിച്ചുകൊണ്ട് 2,62,131 വീടുകള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു.

ലൈഫ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 52,623 വീടുകള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ലൈഫ് രണ്ടാംഘട്ടത്തില്‍ സ്വന്തമായി ഭൂമിയുള്ള 88,651 പേര്‍ക്ക് വീട് വെച്ച് നല്‍കി. ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂമിയും വീടും നല്‍കിയത് 3667പേര്‍ക്കാണ്. ഭവനസമുച്ചയത്തിലൂടെ 362 പേരെ പുനരധിവസിപ്പിച്ചു. പി എം എ വൈ - ലൈഫ് അര്‍ബ്ബന്‍ വഴി 68445 വീടുകള്‍ നിര്‍മിച്ചുനല്‍കി. പി എം എ വൈ - ലൈഫ് റൂറല്‍ വഴി 17401 വീടുകളാണ് നിര്‍മിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 22605 വീടുകള്‍ സാക്ഷാത്കരിച്ചപ്പോള്‍, പട്ടികവര്‍ഗ വികസന വകുപ്പ് 1558 വീടുകളാണ് പൂര്‍ത്തിയാക്കിയത്. മത്സ്യതൊഴിലാളി വകുപ്പ് 4456 വീടുകളും ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2363 വീടുകളും യാഥാര്‍ത്ഥ്യമാക്കി. അങ്ങിനെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ 2,62,131 വീടുകളിലൂടെ ഭവന രഹിതര്‍ക്ക് അത്താണിയായി മാറിയത്.

ലൈഫ്മിഷന്‍ മൂന്നാം ഘട്ടത്തില്‍ വീടില്ലാത്തവര്‍ക്കായി 39 ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. 2022 മാര്‍ച്ച് 22ന് മുമ്പായി 4 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലും കണ്ണൂര്‍ കടമ്പൂരിലും പൂര്‍ത്തിയാക്കുന്ന ഭവന സമുച്ചയങ്ങള്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായിരിക്കും. 2022 മെയ് 31ന് മുമ്പായി 6 ഭവന സമുച്ചയങ്ങളും 2022 ആഗസ്ത് 22ന് മുമ്പായി 13 ഭവന സമുച്ചയങ്ങളും ഒക്ടോബര്‍ 22ന് മുമ്പ് 5 ഭവന സമുച്ചയങ്ങളും പാര്‍ട്ണര്‍ഷിപ്പ് പ്രോജക്ടായി 3 ഭവന സമുച്ചയങ്ങളും നിരാലംബരായ ഭവന രഹിതര്‍ക്ക് കൈമാറും. നിര്‍മ്മാണം ആരംഭിക്കുവാന്‍ തടസ്സങ്ങളുള്ള 8 ഭവനസമുച്ചയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പാണ് മന്ത്രി പങ്കുവെക്കുന്നത്.

2021 മാര്‍ച്ച് വരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതമുള്‍പ്പെടെ ഭവന നിര്‍മ്മാണത്തിനായി ചിലവഴിച്ചത് 8993.20 കോടി രൂപയാണ്. 2021-22 വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ്. 2021 ഏപ്രില്‍ മുതല്‍ 14914 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള 85086 വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലൈഫ് മൂന്നാംഘട്ടത്തില്‍ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിന്‍ ആരംഭിക്കുമ്പോള്‍ 1000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാനായി ഒരു ഗുണഭോക്താവിന് 2.5 ലക്ഷം രൂപ നിരക്കില്‍ 25 കോടി രൂപ നല്‍കുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ധാരണാപത്രം കൈമാറും. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്‍ക്ക് 50 സെന്റ് ഭൂമി സംഭാവന നല്‍കുന്ന സമീര്‍ പി ബിയുടെ ഭൂമിയുടെ ആധാരവും മനസ്സോടിത്തിരി മണ്ണിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് കൈമാറും.

സ്വന്തമായി ഭൂമിയും വീടുമില്ലാത്ത നിരാലംബരായ ജനവിഭാഗങ്ങള്‍ക്ക് കരുതലും കരുത്തുമേകുന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍, ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് കൈത്താങ്ങായി മാറാന്‍ മുന്നോട്ടുവരുന്നുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തലചായ്ക്കാന്‍ വീടൊരുക്കുന്ന ലൈഫ്മിഷന്റെ ശ്രമങ്ങള്‍ക്ക് നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

29-Dec-2021