തുടരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ആക്രമിക്കപ്പെട്ട നടി
അഡ്മിൻ
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയപ്പെടുന്നതായും കത്തിൽ പറയുന്നു.കേസിൽ രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണമെന്ന് നടി ഉറച്ച് നിൽക്കുന്നത്. വലിയ ഭയവും ആശങ്കയും ഉണ്ടെന്നും കത്തിൽ പറയുന്നു. തനിക്ക് നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.
കേസിൽ ഫെബ്രുവരിയോട് കൂടി വിധി പറയുമെന്നാണ് സൂചന. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. അതിനിടയിൽ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലോടെ പുനരന്വേഷണം വേണമെന്ന് കാണിച്ച് അന്വേഷണ സംഘവും കോടതിയെ സമീപിച്ചിട്ടുണ്ട്.നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും, വിഐപിയായ ഒരാൾ അത് ദിലീപിന് എത്തിച്ച് നൽകുകയായിരുന്നു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് ആ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലുള്ള വീട്ടിൽ വെച്ച് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ഉൾപ്പടെയുള്ളവർ കണ്ടുയെന്നും ബാലചന്ദ്രകുമാർ വെള്ളിപ്പെടുത്തിയിരുന്നു.