സംസ്ഥാനത്ത് ആദ്യ ദിനം 38,417 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു

കേരളത്തിൽ 15നും 18നും ഇടയില്‍ പ്രായമുള്ള 38,417 കുട്ടികള്‍ ആദ്യദിനം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 9,338 ഡോസ് വാക്‌സിന്‍ സ്വീകരിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതിനാലാണ് സംസ്ഥാനത്ത് വാക്സിന്‍ കുട്ടികള്‍ക്കും നിര്‍ബന്ധമാക്കിയത്. കുട്ടികള്‍ക്ക് കോവാക്സിനാണ് നല്‍കുന്നത്.

കുട്ടികള്‍ക്കായി സംസ്ഥാനത്ത് 551 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുങ്ങിയത്. മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കാണനുഭവപ്പെട്ടത്. തിരുവനന്തപുരത്തിനു പിന്നാലെ 6,868 പേര്‍ വാക്‌സിന്‍ സ്വീകരിച്ച കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേര്‍ വാക്‌സിന്‍ സ്വീകരിച്ച തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. കുട്ടികളില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂര്‍ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂര്‍ 1613, കാസര്‍ഗോഡ് 738 എന്നിങ്ങനെയാണ് സംസ്ഥാനത്ത് കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും കുട്ടികളെ വാക്സിന്‍ എടുപ്പിക്കേണ്ടതാണ്. 18 വയസിന് മുകളിലുള്ളവരില്‍ വാക്സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്സിന്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

04-Jan-2022