കമ്മ്യൂണിസ്റ്റ് വിരുദ്ധത പരത്തി സമസ്തയെ ഇനി ലീഗിന്റെ ആലയില്‍ കെട്ടാനാവില്ല: ഐഎൻഎൽ

അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരം ഉണര്‍ത്തി കേരളത്തിലെ സുന്നി സമൂഹത്തെ എക്കാലവും തങ്ങളുടെ ആലയില്‍ കെട്ടാമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

സമസ്തയുടെ അന്തസ്സാര്‍ന്ന അസ്തിത്വം ഉയര്‍ത്തിപ്പിച്ചുകൊണ്ടുള്ള, പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ശരിവെച്ചുകൊണ്ട് ഇതുവരെ മുസ്ലിം ലീഗിനു വേണ്ടി വാദിച്ച സമസ്ത നേതാക്കള്‍ പോലും രംഗത്ത് വരുന്നത് തിരിച്ചറിവിന്റെ ഫലമാണ്.

ഇടതുസര്‍ക്കാരുമായി നല്ല ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നും മത വിശ്വാസികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു ഗവണ്‍മെന്‍റാണ് ഇവിടെ ഭരിക്കുന്നതെന്നുമുള്ള സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ അഭിപ്രായപ്രകടനം യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ്.

സമസ്ത എന്നാല്‍ മുസ്ലിം ലീഗാണെന്നും ലീഗ് എന്നാല്‍ സമസ്തയാണെന്നുമുള്ള ചില നേതാക്കളുടെ നിരര്‍ഥകമായ വാദങ്ങളോട് സമസ്ത യോജിക്കുന്നില്ളെന്ന് വ്യക്തമായിക്കഴിഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ മുസ്ലിം സമുദായത്തെ തെരുവിലിറക്കി വര്‍ഗീയ ധ്രുവീകരണം പൂര്‍ത്തിയാക്കാനുള്ള ലീഗിന്റെ അവിവേകത്തെ പിന്തുണക്കാന്‍ തങ്ങളില്ല എന്ന സമസ്ത നേതൃത്വത്തിന്റെ ഉറച്ച തീരുമാനം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാണ്. ഇരുസമസ്തയും കൈവിട്ടതോടെ ഒറ്റക്ക് വഖഫ് പ്രക്ഷോഭം നടത്തി അണികളെ പിടിച്ചുനിര്‍ത്താനുള്ള ലീഗിന്റെശ്രമങ്ങള്‍ അധികമൊന്നും മുന്നോട്ടുപോകില്ലെന്നുറപ്പാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

10-Jan-2022