ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി; വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു.

സീനിയർ അഭിഭാഷകന് കൊവിഡായതിനാൽ ഹർജി തിങ്കളാഴ്ച കേൾക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് മറ്റൊരു കേസ് ദിലീപിനെതിരെ വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങളെന്ന് ദിലീപ് കോടതിയിൽ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹർജിയിൽ ദിലീപ് പറയുന്നു. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.

11-Jan-2022