കെ മുരളീധരന്‍ എന്തെങ്കിലും പറയുന്ന ഒരാളായി മാറി: കോടിയേരി ബാലകൃഷ്ണൻ

കോൺഗ്രസ് പാർട്ടിയിൽ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും കോണ്‍ഗ്രസുകാര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറയുന്നു.

ഇതോടൊപ്പം തന്നെ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനാണ് നീക്കമെന്ന കെ. മുരളീധരന്റെ വാദവും കോടിയേരി തള്ളി. മുരളീധരന്‍ എന്തെങ്കിലും പറയുന്ന ഒരാളായി മാറിയെന്നും അദ്ദേഹം ഇത്ര നിലവാരം കുറഞ്ഞ് സംസാരിക്കാന്‍ പാടില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങിനെ; ''അത് ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസുകാര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഹിന്ദു നാമധാരികളായവര്‍ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാന്‍ പോലും വിളിക്കാറില്ലന്ന് ഗുലാം നബി ആസാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഗുജറാത്തില്‍ 10 ശതമാനം മുസ്ലീം വിഭാഗമുള്ള സംസ്ഥാനമാണ്. അവിടെ 30 വര്‍ഷമായി പാര്‍ലമെന്റിലേക്ക് മുസ്ലീം പേരുള്ള ഒരാളെ പോലും മത്സരിപ്പിച്ചിട്ടില്ല. ഇതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥിതി. ഇതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഇതില്‍ അകല്‍ച്ച വന്നിട്ടുണ്ട്.''.

19-Jan-2022