കേരളത്തിൽ സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ല: മന്ത്രി കെ രാജൻ

കേരളത്തിൽ ഒരു സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൊവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

'കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവിൽ സ്ഥിതി ഗുരുതരമാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ 40 ലേറെയാണ് ടിപിആർ. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണ്. 50 തിലേറെയാണ് തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് സർക്കാർ നടത്തുന്നത്. എന്നാൽ അതിനർത്ഥം സമ്പൂർണ അടച്ചുപൂട്ടലല്ലെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും ശാസ്ത്രീയമായി വിഷയത്തെ സമീപിക്കുകയാണ് സർക്കാരെന്നും മന്ത്രി രാജൻ ആവർത്തിച്ചു. എല്ലാ വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് സർക്കാരിന്റേത്. രണ്ടാം തരംഗത്തിൽ സംഭവിച്ചത് പോലെ ഓക്‌സിജൻ ലഭ്യതക്ക് ഇതുവരെ പ്രതിസന്ധിയില്ല'. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് കൊവിഡ് മോണിറ്ററിംഗ് യോഗം ചേരുമെന്നും ജനങ്ങളുടെ ജാഗ്രതയും ബോധവത്ക്കരണവുമാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

20-Jan-2022