കൊവിഡ് നിർണയപരിശോധന പരമാവധി ലാബുകളിൽ ചെയ്യണമെന്ന് മുഖ്യമന്ത്രി
അഡ്മിൻ
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്നുദിവസം വിദ്യാർഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം 15 ദിവസം അടച്ചിടും. അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റർ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടത്തും.
ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ സ്വീകരിച്ച എ, ബി, സി വർഗീകരണം ഇന്ന്മുതൽ പ്രാബല്യത്തിൽവരും. സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിക്കുന്നതായി യോഗം വിലയിരുത്തി. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലം തരുന്നതിന് ഇടയാക്കും അതിനാൽ കൊവിഡ് നിർണയപരിശോധന പരമാവധി ലാബുകളിൽ ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ജില്ലയിൽ ഒരുതരത്തിലുള്ള ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.