ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻറെ ആരോപണത്തിന് മറുപടിയുമായി നിയമ മന്ത്രി പി. രാജീവ്. പ്രതിപക്ഷ നേതാവിൻറെ നിലപാട് ഭരണഘടനയുമായി ചേർന്നു നിൽക്കുന്നതല്ലെന്ന് പി. രാജീവ് പറഞ്ഞു. ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നു.
ഹൈകോടതി വിധികൾ വകുപ്പ് 12നെ മാത്രം പരാമർശിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് മുഴുവൻ വിധി വായിച്ചിരിക്കില്ലെന്നും നിയമ മന്ത്രി വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 164നെ തെറ്റായി വ്യാഖ്യാനിച്ചിട്ടില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഇക്കാര്യത്തിൽ ഹൈകോടതി ഉത്തരവുണ്ട്. ഗവർണറാണ് നടപടി എടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്.
അപ്പീൽ അധികാരമില്ലാത്തത് ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തക്ക് ശിപാർശ നൽകാനുള്ള അധികാരമേയുള്ളൂ. ലോകായുക്ത അർധ ജുഡീഷ്യറി സംവിധാനമാണ്. നിയമസഭ ഉടൻ ചേരാത്തതു കൊണ്ടാണ് ഓർഡിനൻസ് ഇറക്കിയത്. ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനം മന്ത്രിസഭ പരിശോധിച്ച് എടുത്തതാണെന്നും പി. രാജീവ് പറഞ്ഞു.