സംസ്ഥാനത്തെ രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്: മന്ത്രി വീണാ ജോർജ്

കേരളത്തിൽ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റൈനില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണ്.

രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഐ.സി.യുവില്‍, വെന്റിലേറ്റര്‍ ഉപയോഗം 13 ശതമാനമാത്രമാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കും. ടെലിമെഡിസിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കും. മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞു. എന്നാല്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടാവാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 15-17 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് 70 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് നൂറ് ശതമാവും രണ്ടാം ഡോസ് 84 ശതമാനത്തിലേറെയും കൊടുത്തു. ബൂസ്റ്റര്‍ ഡോസ് ഇതുവരെ 5,05,291 ഡോസുകള്‍ കൊടുത്തതായും മന്ത്രി പറഞ്ഞു.

28-Jan-2022