കൊവിഡ്: ഗുരുതര രോഗമുള്ളവർക്ക് ചികിത്സ നിഷേധിച്ചാൽ കർശന നടപടി: മുഖ്യമന്ത്രി

കൊവിഡ് പോസിറ്റീവ്‌ ആണെങ്കിലും ഗുരുതര രോഗമുള്ളവർക്ക് ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്‌ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ബാധകമാണെന്ന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ച് നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാണ്. സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ 84 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. വരുന്ന ഞായറാഴ്ച (ഫെബ്രുവരി ആറ്) ലോക്ക്ഡൗണിന് സമാനമായിരിക്കും. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ തലത്തില്‍ ഏർപ്പെടുത്തിയിയ നിയന്ത്രണങ്ങള്‍ക്കും മാറ്റമില്ല.

കൊവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധനസഹായം നൽകി. 11 ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ സംസ്‌ഥാന കൊവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

01-Feb-2022