മന്ത്രി ആർ.ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി
അഡ്മിൻ
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി. ഗോപിനാഥിനെ നിയമിക്കണമെന്ന്, സർവകലാശാല പ്രോ വൈസ് ചാൻസലറെന്ന അധികാര പരിധിയിൽനിന്നുകൊണ്ട് നിർദേശം മുന്നോട്ടുവയ്ക്കുകയാണ് മന്ത്രി ചെയ്തതെന്ന് ലോകായുക്ത ഉത്തരവിൽ പറയുന്നു. മന്ത്രി അധികാരദുർവിനിയോഗം നടത്തിയിട്ടില്ല.
മന്ത്രി നൽകിയത് നിർദേശം മാത്രം. അത് ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ആകാം. വി സിയുടെ പ്രായ പരിധി കണ്ണൂർ സർവകലാശാല ചട്ടത്തിൽ പറയുന്നില്ല. കണ്ണൂർ വി സി നിയമനത്തെ കുറിച്ചുള്ള പരാതി പരിഗണിക്കുന്നില്ല .അത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണനയിൽ ആണെന്നും ലോകായുക്ത വ്യക്തമാക്കി. ലോകയുക്ത പരിഗണിച്ചത് മന്ത്രിക്കെതിരായ പരാതി മാത്രമെന്നും ലോകായുക്ത പറഞ്ഞു.
ഗവർണറുടെ ഓഫീസിനെതിരെ ലോകായുക്ത വിമർശനം ഉന്നയിച്ചു. സർക്കാർ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിലാണ് ഗവർണറുടെ ഓഫീസ് നൽകിയ കത്തുള്ളത്. ഗവർണർ ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഗവർണറുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കേണ്ടിയിരുന്നില്ല. സർക്കാർ അഭിഭാഷകനോട് ചോദിച്ച് കാര്യങ്ങൾ വ്യക്ത വരുത്താമായിരുന്നുവെന്നും ലോകായുക്ത പറഞ്ഞു.