കേരളത്തിൽ കോവിഡ് വ്യാപന തോത് പത്ത് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് പത്ത് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒമൈക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു.

എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കേസുകള്‍ കുറഞ്ഞു. നിലവില്‍ ഇത് പത്തുശതമാനമായി കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. സംസ്ഥാനത്തെ ടിപിആർ ഉയർന്ന് നിന്നത് രോഗം ഉള്ളവരെ മാത്രം പരിശോധിച്ചത് കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. മരണനിരക്ക് കൂടിയത് പുതിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു കണക്കാക്കുന്നത് മാറ്റിയത് കൊണ്ടാണ്.

കേരളം സുതാര്യമായാണ് എല്ലാം ചെയ്തത്. കേരളത്തിന്റെ വിവരങ്ങളും സുതാര്യമാണ്. കോവിഡ് മരണ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വറന്റീൻ ഒഴിവാക്കുന്ന നടപടി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര മാർഗനിർദേശവും ഇങ്ങനെയാണ്. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം പരിശോധന മതിയെന്നാണ് കേന്ദ്ര നിർദേശമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ടിപിആര്‍ 40ശതമാനത്തില്‍ താഴെ എത്തിയിരുന്നു. കോവിഡ് കേസുകള്‍ 50,000ല്‍ താഴെ എത്തുകയും ചെയ്തു. ആഴ്ചകളോളം ടിപിആര്‍ 40ന് മുകളില്‍ നിന്ന ശേഷമായിരുന്നു താഴ്ച. ഒരു ഘട്ടത്തില്‍ ടിപിആര്‍ 50 ശതമാനം കടന്നും കോവിഡ് കേസുകള്‍ കുതിച്ചിരുന്നു.

04-Feb-2022