ലൈഫ് മിഷന്‍: വായ്പാ വിതരണവും തിരിച്ചടവും മോണിറ്റര്‍ ചെയ്യാന്‍ പി എം യു സംവിധാനം

ലൈഫ് ഭവന നിര്‍മ്മാണത്തിന് ഹഡ്‌കോയില്‍ നിന്നും 1500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതിപത്രം ലഭിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഹഡ്‌കോ റീജിയണല്‍ ചീഫ് ബീന ഫിലിപ്പോസ് കെ യു ആര്‍ ഡി എഫ് സി മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് കണ്ണന് അനുമതിപത്രം കൈമാറി.

ഹഡ്‌കോയും കെ യു ആര്‍ ഡി എഫ് സിയും തമ്മിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെ യു ആര്‍ ഡി എഫ് സിയും തമ്മിലും കരാറില്‍ ഏര്‍പ്പെടാന്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. വായ്പാ വിതരണവും തിരിച്ചടവും മോണിറ്റര്‍ ചെയ്യാന്‍ പി എം യു സംവിധാനം ഒരുക്കും. കെ യു ആര്‍ ഡി എഫ് സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചാണ് വായ്പാതുക കൈകാര്യം ചെയ്യുക. ലൈഫ് വീടുകള്‍ക്ക് വേണ്ടിയുള്ള തുക ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് ഐ കെ എമ്മും എസ് ബി ഐയും ചേര്‍ന്ന് സോഫ്റ്റ്‌വെയര്‍ സൗകര്യം ഒരുക്കും.

സംസ്ഥാനത്തെ 71800 ഗുണഭോക്താക്കള്‍ക്കാണ് ഹഡ്‌കോ വായ്പകൊണ്ട് ലൈഫ് മിഷന്‍ വീടൊരുക്കുന്നത്. ഗ്രാമീണ മേഖലയിലെ 69217 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിനായി 1448.34 കോടിയും നഗര പ്രദേശങ്ങളിലെ 2583 ഗുണഭോക്താക്കള്‍ക്ക് 51.66 കോടി രൂപയും വിനിയോഗിക്കും.

വായ്പാ അനുമതി പത്രം കൈമാറുന്ന ചടങ്ങളില്‍ ഹഡികോ ജോയിന്റ് ജനറല്‍ മാനേജര്‍ ജോണ്‍ ജോസഫ് വടശ്ശേരിയും ലൈഫ്മിഷന്‍ സി ഇ ഒയും മറ്റ് ഉദ്യോഗസ്ഥരും പങ്കാളികളായി.

11-Feb-2022