സോളാർ കേസ്; വി.എസ്.അച്യുതാനന്ദന് എതിരായ വിധിക്ക് സ്റ്റേ

സോളാർ മാനനഷ്ട കേസിൽ ഉമ്മൻചാണ്ടിക്ക് വിഎസ് അച്യുതാനന്ദൻ പത്ത് ലക്ഷം രൂപ നൽകണമെന്ന സബ് കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. വിഎസ് നൽകിയ ഹർജിയിലാണ് നടപടി. കേസ് 23 ന് കോടതി വിശദമായി പരിഗണിക്കും.

ജനുവരി 22 നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നൽകിയ ദിവസം മുതൽ 6% പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചത്. ഈ ഉത്തരവിലാണ് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണന്റേതാണ് ഉത്തരവ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി സോളാർ നടത്തിപ്പ് നടത്തി എന്ന് വിഎസ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിനെതിരെയാണ് ഉമ്മൻചാണ്ടി മാനനഷ്ട കേസ് നൽകിയത്.

14-Feb-2022