പ്രണബ്മുഖര്‍ജി നാഗ്പൂരില്‍ എത്തി. ആര് എസ് എസുകാര്‍ ആഘോഷത്തോടെ സ്വീകരിച്ചു
അഡ്മിൻ
നാഗ്പുര്‍ : കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭൂരിപക്ഷം പേരും അരുതെന്ന് പറഞ്ഞിട്ടും വിവാദം വകവെക്കാതെ ആര് എസ് എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പുരിലെത്തി. വൈകുന്നേരം അഞ്ച് മണിയോടെ നാഗ്പുര്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രണബ് മുഖര്‍ജിയെ ആര് എസ് എസ് പ്രവര്‍ത്തകര്‍ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.
നാളെയാണ് ആര് എസ് എസ് ആസ്ഥാനത്ത് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി കഴിഞ്ഞാല്‍ ജൂണ്‍ എട്ടിന് പ്രണബ് മുഖര്‍ജി തിരിച്ച് പോവും. നാഗ്പുരിലെ ആര് എസ് എസ് ആസ്ഥാനത്ത് എല്ലാ വര്‍ഷവും നടക്കുന്ന ചടങ്ങാണ് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്. സംഘടനയിലെ രണ്ടു വര്‍ഷത്തെ പരിശീലന ക്യാമ്പ് പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. 800 ഓളം ആര് എസ് എസ് പ്രവര്‍ത്തകരെയാണ് പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യുക. ഈ ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ 45 ശതമാനത്തിലേറെ പേര് വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങളടക്കം സംഘടിപ്പിച്ച് കുപ്രസിദ്ധി നേടിവരാണ്.
ആര് എസ് എസ് പരിപാടിയുടെ ഉദ്ഘാടകനാവുന്ന കാര്യം വിവാദമായപ്പോള്‍ എല്ലാ വിവാദങ്ങള്‍ക്കും നാഗ്പുരില്‍ മറുപടി പറയുമന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ മറുപടി. നാളെ ആര് എസ് എസിനെ കുറിച്ച് മുന്‍ രാഷ്ട്രപതി കൂടിയായ പ്രണബ് മുഖര്‍ജി എന്തുപറയുമെന്നുള്ളത് കാത്തിരുന്ന് കാണാം.