ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും അയ്യപ്പന് കാണിക്ക അർപ്പിക്കാം. ഇ കാണിക്കയിലൂടെയാണ് ഭക്തർക്ക് കാണിക്കയർപ്പിക്കാൻ സാധിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇത്തരത്തിലുളള സൗകര്യം ഒരുക്കിയത്. www.sabarimalaonline.org എന്ന വൈബ്സൈറ്റില്‍ പ്രവേശിച്ച് ലോകത്ത് എവിടെയിരുന്നും ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപന്‍ ഇ – കാണിക്ക സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന്‍റെ സീനിയര്‍ ജനറല്‍ മാനേജറില്‍ നിന്ന് കാണിയ്ക്ക സ്വീകരിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന്‍റെ ചുവട് പിടിച്ചാണ് ഇപ്പോൾ ഇ കാണിക്കയും നടപ്പിലാക്കിയത്. നേരെത്തെ സംസ്ഥാന പോലീസിന്‍റെ വെബ്സൈറ്റ് വഴി ആയിരുന്നു വെർച്വൽ ക്യൂ ബുക്കിങ് നടത്തിയിരുന്നത്. എന്നാൽ, ഹൈ്കകോടതിയുടെ നിർദേശത്തെ തുടർന്ന് ഇത് ദേവസം ബോർഡ് നേരിട്ട് ഏറ്റെടുക്കുകയാണ്. ഇതും ടാറ്റാ കണ്‍സണ്‍ട്ടന്‍സി സര്‍വ്വീസസിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. അടുത്ത ചിങ്ങ മാസത്തോടെ ഇതിനുള്ള പൂർണ്ണ സജ്ജീകരണങ്ങൾ ഒരുക്കും.
ഇ – കാണിക്ക വരുന്നതോടെ സന്നിധാനത്തെ ഭണ്ഡാരങ്ങളിൽ പണം നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നാൽ പിന്നീട് ഇത് എണ്ണി തിട്ടപ്പെടുത്തുന്ന ബുദ്ധിമുട്ടും കുറയും. ഒപ്പം എവിടെ നിന്നും കാണിക്ക നൽകാമെന്ന സ്ഥിതി വന്നാൽ അതിലൂടെ വരുമാന വർധനവും ബോർഡ് പ്രതീക്ഷിക്കുന്നുണ്ട്.