ചൈനയില്‍ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകുന്നു

അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് ഉടനടി രാജ്യം വിടാന്‍ ചൈന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇപ്പോൾ പിടിഐ റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടിഐ റിപ്പോര്‍ട്ടര്‍ തിരിച്ചു വരുന്നതോടെ, ചൈനയില്‍ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകും.

ഈ വര്‍ഷമാദ്യം ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവര്‍ത്തകര്‍ ചൈനയിലുണ്ടായിരുന്നു.
ദ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തേ ചൈനയില്‍നിന്നു മടങ്ങി. പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിലയിരുത്തലുമുണ്ട്.

12-Jun-2023