വി. മുരളീധരനെതിരെ കേരളാ ബിജെപിയില്‍ പുതിയ ചേരി

കേരളത്തിലെ ബിജെപി ഔദ്യോഗിക നേതൃത്വത്തില്‍ ചേരിതിരിവ്. നേതൃത്വത്തെ അറിയിക്കാതെ വി.മുരളീധരന്‍ പരിപാടികള്‍ നിശ്ചയിക്കുന്നു എന്നാണ് കെ സുരേന്ദ്രന്റെ പരാതി. ജില്ലാ കമ്മറ്റികളിലും ചേരിതിരിവ് പ്രകടമാണ്. നേരത്തെ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായത് വി മുരളീധരനൊപ്പം നിന്നതുകൊണ്ടാണ്. എന്നാല്‍ അധ്യക്ഷപദവിയില്‍ രണ്ടാം ഊഴത്തിന് ശ്രമിക്കുന്ന കെ. സുരേന്ദ്രന് വി. മുരളീധരനുമായി ഇപ്പോള്‍ പഴയ സൗഹൃദമില്ല.

ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പഴയ പ്രബല നേതാക്കളെ ഒതുക്കി മുരളീധരന്‍, സുരേന്ദ്രന്‍, വി. വി രാജേഷ് സഖ്യമാണ് സംസ്ഥാന ഘടകത്തിലെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. മെഡിക്കല്‍ കോഴക്കേസില്‍ കുമ്മനം രാജശേഖരന്‍ സസ്പെന്‍ഡ് ചെയ്ത വി.വി രാജേഷിനെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാക്കിയതും വി മുരളീധരനാണ്. ഇപ്പോള്‍ ഈ സഖ്യത്തില്‍ വിള്ളല്‍ വീണുവെന്നാണ് സൂചന.

മുരളീധരന്റെ വിശ്വസ്തരായ സി കൃഷ്ണകുമാര്‍, പി രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണ എന്നിവര്‍ക്കും മുരളീധരനുമായി പഴയ അടുപ്പമില്ല. ഇവരെല്ലാം നിലവില്‍ കെ സുരേന്ദ്രന്‍-വി.വി രാജേഷ് ചേരിയോടാണ് കൂറുപുലര്‍ത്തുന്നത്. പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നീ ജില്ലാ കമ്മിറ്റികളിലും ചേരിതിരിവ് പരസ്യമാണ്.

സംസ്ഥാന, ജില്ലാ ഘടകങ്ങളെ അറിയിക്കാതെ പരിപാടികള്‍ ഏറ്റെടുക്കുന്നുവെന്നാണ് മുരളീധരനെതിയ ശക്തമായ ആക്ഷേപം. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പങ്കാളിത്തം കുറയുന്നത് ഈ ചേരിതിരിവിന്റെ ഭാഗമാണെന്നാണ് മുരളീധരന്‍ വിശ്വസിക്കുന്നത്. പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും മുരളീധരനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ആറ്റിങ്ങല്‍ മണ്ഡലം കേന്ദ്രീകരിച്ചാണ് മുരളീധരന്റെ പ്രവര്‍ത്തനം. എന്നാല്‍ കേന്ദ്രസഹമന്ത്രി, ദേശീയ നേതാവ് എന്നീ നിലകളില്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തകര്‍ പോലും എത്തതലില്‍ മുരളീധരന് കടുത്ത അമര്‍ഷമുണ്ട്.

കെ സുരേന്ദ്രനും വി വി രാജേഷും പലപരിപാടികളിലും പങ്കെടുക്കുന്നുമില്ല. സംസ്ഥാന നേതൃത്വത്തില്‍ പുതുതായി രൂപം കൊണ്ട ഗ്രൂപ്പ് സമവാക്യങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിലും എത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള വിഭാഗീയത പരിഹരിക്കാന്‍ കഴിയാത്ത കേന്ദ്രം നേതൃത്വം പുതിയ പ്രതിസന്ധി എങ്ങനെ പരിഹരിക്കണം എന്നറിയാത്ത അവസ്ഥയിലാണ്.

12-Jun-2023