മിനിമം താങ്ങുവില നല്‍കുന്നില്ല; പ്രതിഷേധവുമായി കർഷകർ
അഡ്മിൻ
സൂര്യകാന്തി വിത്തുകള്‍ മിനിമം താങ്ങുവിലയ്ക്ക് (MSP) വാങ്ങാത്ത ഹരിയാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയ പാത ഉപരോധിച്ചു. രാവില നടന്ന മഹാപഞ്ചായത്തിന് ശേഷമാണ് ഹരിയാന, കുരുക്ഷേത്രയിലെ കര്‍ഷകര്‍ ദേശീയ പാത ഉപരോധിച്ചത്. മിനിമം താങ്ങുവില ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ദേശീയപാതയിലേക്ക് പ്രതിഷേധവുമായി എത്തിയത്.
കുരുക്ഷേത്ര ജില്ലയിലെ പിപ്ലിക്ക് സമീപമുള്ള ഫ്ളൈ ഓവറിലാണ് ഇവര്‍ ഒത്തുകൂടിയത്. സംസ്ഥാന സര്‍ക്കാര്‍ സൂര്യകാന്തി വിത്ത് എംഎസ്പി നിരക്കില്‍ വാങ്ങുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. മിനിമം താങ്ങുവില ക്വിന്റലിന് 6,400 രൂപയായിരിക്കെ, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ക്വിന്റലിന് 4,000 രൂപയ്ക്ക് സ്വകാര്യ വ്യാപാരികള്‍ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.
സൂര്യകാന്തി വിത്ത് ക്വിന്റലിന് 6,400 രൂപ നിരക്കില്‍ സര്‍ക്കാര്‍ സംഭരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തതിനെത്തുടര്‍ന്ന്, ജൂണ്‍ 6 ന് കുരുക്ഷേത്രയിലെ ഡല്‍ഹി-അമൃത്സര്‍ ദേശീയപാത കര്‍ഷകര്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ പോലീസ് ജനക്കൂട്ടത്തിന് നേരെ ലാത്തി വീശിയിരുന്നു.