കേന്ദ്ര സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു: സീതാറാം യെച്ചൂരി
അഡ്മിൻ
കേന്ദ്രത്തിലെ മോദി സർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. മാധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
എത്ര തള്ളിപ്പറഞ്ഞാലും മോദി സർക്കാരിന് സത്യത്തെ ഇല്ലാതാക്കാനാകില്ലെന്നും യെച്ചൂരി പ്രതികരിച്ചു. ട്വിറ്റർ മുന്‍ സിഇഒയുടെ വെളിപ്പെടുത്തലിലാണ് യെച്ചൂരിയുടെ പ്രതികരണം. 'മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല' യെച്ചൂരി ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.