ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് ജാമ്യാപേക്ഷ നിരാകരിച്ചത്. കുന്നത്തുനാട് എംഎല്‍എ വി. ശ്രീനിജിന്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതി നടപടി.

വ്യാജ വാര്‍ത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമത്തിലെ 3 -1 (ആര്‍), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി – ഇന്ത്യന്‍ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നത്.

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജന്റെ പരാതിയില്‍ പറയുന്നു.

ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എല്‍.എ ആരോപിച്ചിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഷാജന്‍ സ്‌കറിയയുടേത് നല്ല മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

30-Jun-2023