സംസ്ഥാനത്തിന്റെ മദ്യനയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച് എക്സൈസ് മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാർകോഴ ആരോപണം തളളി സംസാരിക്കുകയായിരുന്നു മന്ത്രി.

മദ്യനയം സംബന്ധിച്ച് പ്രാഥമികമായി യാതൊരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫ് നേതാക്കന്മാർക്ക് എട്ടു വർഷമായി അധികാരത്തിൽ ഇല്ലാത്തതിന്‍റെ പ്രശ്നമാണെന്നും അവർക്ക് ചികിത്സ നൽകാൻ ഞങ്ങൾക്ക് കഴിയില്ലെന്നും റിയാസ് പറഞ്ഞു.

അതേസമയം ബാർ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പരാതിയിൽ ക്രൈം ബ്രാ‍ഞ്ച് പ്രാഥമിക പരിശോധന തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.