ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അവസാനഘട്ടമെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ .

ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറായില്ല. തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം, പാര്‍പ്പിടം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളൊന്നും ബിജെപി ചര്‍ച്ചയ്ക്കെടുത്തില്ല. 400 സീറ്റിലധികം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്.

എന്നാൽ രണ്ടുഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ വിധം മാറി. സാധാരണ ആര്‍എസ്എസുകാരനേക്കാള്‍ നിലവാരം കുറഞ്ഞ പ്രചരണമാണ് മോദി നടത്തിയത്.ഇപ്പോൾ തെരഞ്ഞെടുപ്പ് അവസാനഘട്ടമെത്തുമ്പോഴേയ്ക്കും മോദി ധ്യാനത്തിലാണ്. താന്‍ കേവലമൊരു ജൈവിക മനുഷ്യനല്ല എന്നാണ് മോദി ഇപ്പോള്‍ പറയുന്നത്. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റർ ആരോപിച്ചു.