രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് സിപിഐഎം അംഗം സുനീറും ജോസ് കെ മാണിയും
രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐ അംഗം പി പി സുനീര്‍, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ മാണി, ലീഗ് പ്രതിനിധി ബിരാന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2019ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചയാളാണ് പി പി സുനീര്‍, ജോസ് കെ മാണി മുമ്പും രാജ്യസഭാ എംപിയായിരുന്നു. തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീർ പറഞ്ഞു .

പതിനാറ് വയസിൽ പാർട്ടി പ്രവർത്തനം തുടങ്ങിയതാണ്. എം പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ അർഹതയുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി അവസരമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ചിന്തിക്കുന്നവർക്ക് പറ്റിയതല്ല മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം. അത്തരം മേഖലകളിലുള്ളവർ ഒരു പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പോലും ആഗ്രഹിക്കാതെ, പാർട്ടിക്ക് വേണ്ടി ചെറിയ പ്രായത്തിൽ തന്നെ ജീവിതം സമർപ്പിച്ചവരാണ്.

അത്തരം പതിനായിരക്കണക്കിന് ആളുകള്‍ അവിടെയുണ്ട്. അവസരങ്ങള്‍ ലഭിക്കാതെ മരിച്ചുപോയവരുണ്ട്. അവർക്കും ഇപ്പോൾ പ്രവർത്തിക്കുന്നവർക്കുമുള്ള കൂട്ടായ അംഗീകാരമായാണ് താൻ ഈ എം പി സ്ഥാനത്തെ കാണുന്നതെന്ന് പി പി സുനീർ വിശദീകരിച്ചു.