ഇലക്ടറൽ ബോണ്ടിലൂടെ പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബെംഗളൂരു സ്പെഷ്യൽ കോടതി. ജനാധികാര സംഘർഷ സംഘടനയുടെ ( ജെഎസ്‍‌പി) നേതാവ് ആദർശ് അയ്യർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

നിർമല സീതാരാമനെ കൂടാതെ ബിജെപി പ്രസിഡൻ്റ് ജെ.പി. നദ്ദ, കർണാടക ബിജെപി നേതാക്കളായ നലീൻ കുമാർ കട്ടീൽ, ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെയും ആദർശ് അയ്യർ പരാതി നൽകിയിട്ടുണ്ട്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്‌ഡുകൾ നടത്തുമെന്ന സമ്മർദത്തിന് വഴങ്ങി ആയിരക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിർബന്ധിതരാവുകയായിരുന്നെന്ന് പരാതിയിൽ ആരോപിക്കുന്നു.

ഈ ഇലക്ടറൽ ബോണ്ടുകൾ ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലുമുള്ള ബിജെപി നേതാക്കൾ പണമായി കൈപറ്റിയതായും ആരോപണമുണ്ട്.നിർമല സീതാരാമനും മറ്റ് മുതിർന്ന ബിജെപി നേതാക്കൾക്കും രാഷ്ട്രീയ ആവശ്യങ്ങൾക്കായി കള്ളപ്പണം സമാഹരിക്കാൻ ഇലക്ടറൽ ബോണ്ട് പദ്ധതി സഹായിച്ചുവെന്നും പരാതിയിൽ പറയുന്നു.