‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിന്റെ സംസ്ഥാന ഉദ്ഘാടനം ചൊവ്വ വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും.

റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾചേർന്നാണ്‌ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്‌. രാജ്യത്ത്‌ ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംവിധാനമാണിത്.ഭൂമി കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യാൻ ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമി തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങൾ പോർട്ടൽ വഴി ലഭിക്കും.

ഓഫീസ്‌ സന്ദർശിക്കാതെതന്നെ ഭൂമി ഇടപാടുകളിൽ കാര്യക്ഷമതയും വേഗവും വർധിപ്പിക്കാനാകും. സേവനങ്ങൾക്ക്‌ സുതാര്യതയും സുരക്ഷയും ഉറപ്പാക്കും. ഭൂരേഖകൾക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂർണ സംരക്ഷണം ലഭിക്കും.

കാസർകോട്‌ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന ‘എന്റെ ഭൂമി’ പോർട്ടൽ മൂന്ന് മാസത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും. ഡിജിറ്റൽ ഭൂ സർവേയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാർസലുകളിലായി 4.8 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ ഇതിനകം പൂർത്തിയായി.