2019ല്‍ നിലമ്പൂരിലെ കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ പോത്തുകല്ല് സ്വദേശിയും അന്നത്തെ തൃപ്പൂണിത്തുറ എംഎല്‍എയുമായ എം. സ്വരാജ് എവിടെയായിരുന്നുവെന്ന പി.വി. അന്‍വറിന്റെ ചോദ്യത്തിന് മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ.

കവളപ്പാറ ദുരന്തമുഖത്ത് അന്നത്തെ നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി.വി. അന്‍വറിനോടൊപ്പം പൊലീസുകാരുമായി എം. സ്വരാജ് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആര്‍ഷോ രംഗത്തെത്തിയത്.

''കവളപ്പാറ ദുരന്തമുണ്ടായപ്പോള്‍ എവിടെയായിരുന്നു സ്വരാജ്?' നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച നിമിഷം മുതല്‍ യുഡിഎഫിന്റെ സൈബര്‍ ഫാക്ടറിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതാണ്. ഇന്ന് കാലത്ത് കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹി മാധ്യമസമ്മേളനത്തിലും ഈ ചോദ്യം ആവര്‍ത്തിക്കുന്നത് കണ്ടു. മൂപ്പര്‍ക്കീ പെരുമഴയത്തെ പെരുംപാച്ചിലിനിടെ പെരുത്ത തലയില്‍ നിന്ന് ഓര്‍മ്മ നഷ്ട്ടം വന്നതാവും. ഈ വീഡിയോ ദൃശ്യം തന്റെ ജന്മനാട്ടിലൊരപകടമുണ്ടായി തൊട്ടടുത്ത മണിക്കൂറുകളില്‍ അവിടെയോടിയെത്തി രക്ഷാപ്രവര്‍ത്തന മുഖത്തുള്ള അന്നത്തെ തൃപ്പൂണിത്തുറ MLA എം. സ്വരാജിന്റെതാണ്. ഓര്‍മ നശിച്ചയാളെയും തൊട്ടിപ്പുറത്ത് കാണാം. നിലമ്പൂരില്‍ മനുഷ്യരുടെ സന്തോഷത്തിലും ദുഃഖത്തിലും ഇന്നലെകളില്‍ അയാളുണ്ടായിരുന്നു. ഇന്നുമുണ്ട്, നാളെയും അയാളുണ്ടാകും,' ആര്‍ഷോ ഫേസ്ബുക്കില്‍ വീഡിയോക്കൊപ്പം കുറിച്ചു.

നിലമ്പൂരില്‍ ഒരു പ്രളയമുണ്ടായല്ലോ. അപ്പോള്‍ സ്വരാജിനെ നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നോ? പോത്തുകല്ല് അദ്ദേഹത്തിന്റെ പഞ്ചായത്താണ്. ഒരു ഫോട്ടോയിലോ വീഡിയോയിലോ എങ്കിലും സ്വരാജിനെ കാണിച്ചു തരാന്‍ കഴിയുമോ എന്നായിരുന്നു ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വര്‍ ചോദിച്ചത്. എം. സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു കവളപ്പാറ ദുരന്തത്തെക്കുറിച്ചും അന്‍വര്‍ പറഞ്ഞത്.

നിലമ്പൂര്‍കാരന്‍ ആണെന്ന് സ്വരാജ് പറയുന്നുണ്ടല്ലോ. ഈ വന്യമൃഗ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടായിട്ട്, നിലമ്പൂരിലേക്ക് വന്ന് സര്‍ക്കാരിന്റെ അടുത്ത് പോരായ്മ ഉണ്ടെന്ന് സൂചിപ്പിക്കാനെങ്കിലും എം. സ്വരാജ് തയ്യാറിയിട്ടുണ്ടോ എന്നും അന്‍വര്‍ ചോദിച്ചിരുന്നു. എന്നാല്‍ അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ 2019ല്‍ കവളപ്പാറ ദുരന്തമുഖത്ത് സ്വരാജിനൊപ്പമുള്ള അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്.


'കവളപ്പാറയില്‍ പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം തിരച്ചില്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. നാല് ശരീരങ്ങള്‍ വീണ്ടെടുക്കാനേ കഴിഞ്ഞിട്ടുള്ളൂ. അതീവ ദുഷ്‌കരമാണ് കവളപ്പാറയിലെ രക്ഷാദൗത്യം. മണ്ണിടിച്ചില്‍ രൂക്ഷമായതിനാല്‍, ജീവന്‍ പണയം വെച്ചാണ് രക്ഷാപ്രവര്‍ത്തകരും ഞങ്ങളും ദുരന്തഭൂമിയില്‍ തുടരുന്നത്. തൃപ്പൂണിത്തുറ എം.എല്‍.എയും പോത്തുകല്ല് സ്വദേശിയുമായ പ്രിയപ്പെട്ട എം. സ്വരാജും ഞാനും സദാസമയവും നിലമ്പൂരിലെയും,പോത്തുകല്ലിലെയും ജനങ്ങള്‍ക്കൊപ്പമുണ്ട്. ഈ നാട് അഭിമുഖീകരിക്കുന്ന ദുരന്തത്തില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ ഏവരുടെയും പിന്തുണയും കൈത്താങ്ങും ആവശ്യമാണ്.,' എന്നായിരുന്നു അന്നത്തെ അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അന്‍വറും സ്വരാജും ദുരന്തബാധിത പ്രദേശങ്ങളിൽ ഒപ്പം നടക്കുന്ന ചിത്രങ്ങളും ആ പോസ്റ്റിനൊപ്പം നല്‍കിയിരുന്നു. ഇതടക്കമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

പിഎം ആര്‍ഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്

2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയില്‍ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകിയ ദിവസം. രാത്രി എട്ടോടെ മുത്തപ്പന്‍ മലയുടെ ഒരു ഭാഗം അടര്‍ന്ന് താഴേക്ക് അതിവേഗം കുത്തിയൊലിച്ച് വന്ന് ആ ഗ്രാമത്തെ ഇല്ലാതാക്കി. 59 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കണ്ടെടുക്കാനാവാത്ത 11 പേര്‍ ഇപ്പോഴും അനാഥമായി ആ മണ്ണിനടിയില്‍ എവിടെയോ ഉറങ്ങുന്നുണ്ടാവാം.

അപകടമറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കരുണ വറ്റാത്ത ഒരുകൂട്ടം മനുഷ്യര്‍ ഒഴുകിയെത്തി. പിന്നീട് നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു. ജീവന്റെ ഒരു തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ തിരിച്ചെടുക്കണം എന്ന ദൃഢനിശ്ചയത്തോടെ ഒരു ജനതയൊന്നാകെ ഒറ്റ മനസായി നിന്ന ദിനങ്ങള്‍. വിങ്ങലോടെയല്ലാതെ ഒരു മലയാളിക്കും ആ ദിനങ്ങള്‍ ഓര്‍ത്തെടുക്കാനാവില്ല.

'കവളപ്പാറ ദുരന്തമുണ്ടായപ്പോള്‍ എവിടെയായിരുന്നു സ്വരാജ്?' നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച നിമിഷം മുതല്‍ യുഡിഎഫിന്റെ സൈബര്‍ ഫാക്ടറിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതാണ്. ഇന്ന് കാലത്ത് കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹി മാധ്യമസമ്മേളനത്തിലും ഈ ചോദ്യം ആവര്‍ത്തിക്കുന്നത് കണ്ടു. മൂപ്പര്‍ക്കീ പെരുമഴയത്തെ പെരുംപാച്ചിലിനിടെ പെരുത്ത തലയില്‍ നിന്ന് ഓര്‍മ്മ നഷ്ട്ടം വന്നതാവും.

വീഡിയോ ദൃശ്യം തന്റെ ജന്മനാട്ടിലൊരപകടമുണ്ടായി തൊട്ടടുത്ത മണിക്കൂറുകളില്‍ അവിടെയോടിയെത്തി രക്ഷാപ്രവര്‍ത്തന മുഖത്തുള്ള അന്നത്തെ തൃപ്പൂണിത്തുറ MLA സ. എം. സ്വരാജിന്റെതാണ്. ഓര്‍മ്മ നശിച്ചയാളെയും തൊട്ടിപ്പുറത്ത് കാണാം.

നിലമ്പൂരില്‍ മനുഷ്യരുടെ സന്തോഷത്തിലും ദുഃഖത്തിലും ഇന്നലെകളില്‍ അയാളുണ്ടായിരുന്നു. ഇന്നുമുണ്ട്, നാളെയും അയാളുണ്ടാകും.

നിലമ്പൂരിന്റെ സ്വരാജ്.