പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആദ്യമായി തുറന്നുസമ്മതിച്ച് സൈന്യം. നഷ്ടമായ വിമാനങ്ങളുടെ എണ്ണം വെളിപ്പെടുത്താതെയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സായുധ സേന തങ്ങളുടെ തെറ്റുകള്‍ വേഗത്തില്‍ തിരുത്തി പാകിസ്ഥാനെ വീണ്ടും ആക്രമിച്ചെന്നും ലക്ഷ്യങ്ങള്‍ നേടിയെന്നും അദ്ദേഹം പറഞ്ഞു.

റാഫേല്‍ വിമാനങ്ങളടക്കം ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ വീഴ്ത്തിയെന്ന പാക് പ്രധാനമന്ത്രിയുടെ അവകാശവാദം തികച്ചും തെറ്റാണെന്നും ജനറല്‍ അനില്‍ ചൗഹാന്‍ വ്യക്തമാക്കി.'ജെറ്റ് വീണു എന്നതല്ല, എന്തുകൊണ്ടു വീണു എന്നതാണ് പ്രധാനം. നമ്മള്‍ വരുത്തിയ തന്ത്രപരമായ തെറ്റ് മനസിലാക്കാനും അത് പരിഹരിക്കാനും തിരുത്താനും രണ്ട് ദിവസത്തിന് ശേഷം അത് വീണ്ടും ഞങ്ങളുടെ എല്ലാ ജെറ്റുകളും വീണ്ടും ദീര്‍ഘദൂരം പറത്തി ലക്ഷ്യം നേചാനും ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ് നല്ല കാര്യം,' ജനറല്‍ ചൗഹാന്‍ പറഞ്ഞു.

മേയ് 7,8,10 തിയതികളില്‍ പാകിസ്ഥാനില്‍ കയറി വ്യോമ താവളങ്ങളില്‍ കനത്ത പ്രഹരം ഏല്‍പ്പിച്ചെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന്റെ ഒരു ഘട്ടത്തിലും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചര്‍ച്ച വന്നിട്ടില്ലെന്നും ജനറല്‍ ചൗഹാന്‍ വ്യക്തമാക്കി.മുമ്പ്, ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തി സൈന്യം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. 'നഷ്ടങ്ങള്‍ ഏതൊരു യുദ്ധസാഹചര്യത്തിന്റെയും ഭാഗമാണ്. എന്നിരുന്നാലും, എല്ലാ ഇന്ത്യന്‍ പൈലറ്റുമാരും തിരിച്ചെത്തി' എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് (ഡിജിഎഒ) എയര്‍ മാര്‍ഷല്‍ എ കെ ഭാരതി പറഞ്ഞത്.

'നമ്മള്‍ ഒരു യുദ്ധസാഹചര്യത്തിലാണ്, നഷ്ടങ്ങള്‍ അതിന്റെ ഭാഗമാണ്. ഞങ്ങള്‍ ലക്ഷ്യം നേടിയിട്ടുണ്ടോ എന്നതാണ് ചോദ്യം. അതെ എന്നാണ് ഉത്തരം. ഈ സമയത്ത്, ഞങ്ങള്‍ ഇപ്പോഴും യുദ്ധത്തിലായതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ എല്ലാ പൈലറ്റുമാരും സുരക്ഷിതരായി തിരികെയെത്തി,' അദ്ദേഹം പറഞ്ഞു.