ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സമയത്ത് ചൈന, സാധ്യമായ എല്ലാ സഹായങ്ങളും പാകിസ്ഥാന് നൽകിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (കേപ്പബിലിറ്റി ഡെവലപ്മെന്റ് ആൻഡ് സസ്റ്റെനൻസ്) ലെഫ്. ജനറൽ രാഹുൽ ആർ. സിങ് വ്യക്തമാക്കി. ഡൽഹിയിൽ എഫ്ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്നോളജീസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.
മെയ് ഏഴ് മുതൽ പത്ത് വരെയായിരുന്നു ഇന്ത്യ-പാകിസ്ഥാൻ സംഘർഷം നടന്നത്. ചൈന തങ്ങളുടെ ആയുധങ്ങൾ മറ്റ് ആയുധങ്ങൾക്കെതിരെ പരീക്ഷിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോൾ ചൈനീസ് മിലിട്ടറിയുടെ തത്സമയ പരീക്ഷണശാലയായിരുന്നു പാകിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങൾ തത്സമയം ചൈന, പാകിസ്ഥാന് കൈമാറിയിരുന്നെന്നും അദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അതിർത്തികളിൽ ഒരിടത്ത് (പടിഞ്ഞാറുഭാഗത്ത്) സംഘർഷം രൂപംകൊണ്ടപ്പോൾ അവിടെ മൂന്ന് എതിരാളികൾ (പാകിസ്ഥാൻ, ചൈന, തുർക്കി) ഉണ്ടായിരുന്നു. ചൈനയും തുർക്കിയും പാകിസ്ഥാൻ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കി. പാകിസ്ഥാൻ ഉപയോഗിക്കുന്ന സൈനികോപകരണങ്ങളിൽ 81 ശതമാനവും ചൈനീസ് നിർമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.