എസ്എൻഡിപി മതനിരപേക്ഷത സംരക്ഷിക്കണമെന്നും വർഗീയവൽക്കരണം ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുമെന്നും ഓർമപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വാർത്താക്കുറിപ്പിൽ എസ്എൻഡിപി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടു പോകേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്.
മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരും നടത്തരുതെന്നും മതനിരപേക്ഷ സംരക്ഷണത്തിൻ്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ കാണുന്നതെന്നും സിപിഐഎം നിലപാട് വ്യക്തമാക്കി. ഏതൊരു ജനവിഭാഗത്തിൻ്റെ പ്രശ്നങ്ങളും ആർക്കും അവതരിപ്പിക്കാമെന്നും അതേസമയം, അത് മതവൈര്യം ഉൾപ്പെടെ ഉണ്ടാക്കുന്ന തരത്തിൽ ആവരുതെന്നും സിപിഐഎം നിർദേശിച്ചു. സമൂഹത്തെ വർഗീയവൽക്കരിക്കൽ കോർപ്പറേറ്റ് താൽപ്പര്യമാണെന്നും വർഗീയതയെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും സിപിഐഎം വിമർശിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന:
കേരളത്തിൻ്റെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങളുയർത്തി മുന്നോട്ടപോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകൾ പരിഹരിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യ നീതീയും, മതനിരപേക്ഷതയും ആ നയത്തിൻ്റെ അടിസ്ഥാനവുമാണ്.
മതനിരപേക്ഷതാ സംരക്ഷണത്തിൻ്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാർട്ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും, വിശ്വാസികളല്ലാത്തവർക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂവെന്ന നിലപാടാണ് സി.പി.ഐ (എം)നുള്ളത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്നങ്ങൾ കേൾക്കുവാനും, ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിദാരിദ്ര്യം പരിഹരിക്കുന്നതും, മിഷനുകളുടെ പ്രവർത്തനവും, ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ്.
കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ പ്രശ്നത്തെ ഉൾക്കൊണ്ടു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചത്. അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഒപ്പം സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തിയത്.
രാജ്യത്ത് വൻകിട കോർപ്പറേറ്റുകളുടെ നയങ്ങൾ സാധാരണ ജനങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയർന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതിനാണ് വർഗ്ഗീയതയെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്ക്കുന്നത്. സമൂഹത്തെ വർഗ്ഗീയവൽക്കരിക്കുകയെന്നത് കോർപ്പറേറ്റ് താല്പര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാ തരം വർഗ്ഗീയതകളേയും ചെറുത്ത് നിന്നുകൊണ്ട് മാത്രമെ കേരളത്തിൻ്റെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിർത്താനാവൂ.
മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിൻ്റേയും പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം, എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.