സ്ഥലം വിൽക്കാനുണ്ടെന്ന പേരിൽ 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസ്. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി അഷ്റഫിനെതിരെയാണ് മാള പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റം ചുമത്തിയാണ് അഷ്റഫ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.

മാള ഗവൺമെൻ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ആശ സേവിയർ നൽകിയ പരാതിയെ തുടർന്നാണ് നടപടിയെടുത്തത്. സ്ഥലം വിൽക്കാനുണ്ട് എന്ന പേരിൽ ഇടനിലക്കാരൻ വഴി സമീപിച്ച അഷ്റഫ് 20 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. 25 ലക്ഷം രൂപ കൈമാറിയെങ്കിലും സ്ഥലം നൽകാൻ തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.

പരാതി ഉന്നയിച്ചതിനെ തുടർന്ന് 5 ലക്ഷം രൂപ മടക്കി നൽകിയ അഷ്റഫ് ബാക്കി തുക നൽകാതെ കബളിപ്പിക്കുകയായിരുന്നു എന്നും ഡോക്ടർ പറഞ്ഞു. ബാക്കി 20 ലക്ഷം മടക്കി ചോദിച്ചപ്പോൾ മകളുടെ വിവാഹത്തിന് ആഭരണങ്ങൾ വാങ്ങിയെന്നാണ് അഷ്റഫ് മറുപടി നൽകിയതെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു. കേസെടുത്തതിന് പിന്നാലെ അഷ്റഫ് ഓളിവിലാണെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.