ചതയ ദിനാഘോഷങ്ങൾക്ക് ബിജെപി ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയതിൽ പാർട്ടിയിൽ ഭിന്നത കനക്കുന്നു. മുതിർന്ന നേതാവ് കെ എ ബാഹുലേയൻ ബിജെപി വിട്ടു. ബിജെപി ദേശീയ കൗൺസിൽ അംഗവും, മുൻ സംസ്ഥാന സെക്രട്ടറിയും, എസ്എൻഡിപി അസിസ്റ്റൻറ് സെക്രട്ടറിയുമാണ് കെ എ ബാഹുലേയൻ. ചതയ ദിനാഘോഷം നടത്താൻ ഒബിസി മോർച്ചയെ ഏൽപ്പിച്ചത് സങ്കുചിത തീരുമാനമാണെന്ന് കെ എ ബാഹുലേയൻ പറഞ്ഞു.

ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയത്തിൽ സങ്കുചിതമായ താൽപ്പര്യമുണ്ട്. പൊറുക്കാൻ ആവുന്ന കാര്യമല്ല. ഗുരുദേവനെ ഹിന്ദു സന്യാസിയോ, ഈഴവനോ ദൈവമോ ആക്കാൻ സാധിക്കില്ല അദ്ദേഹം തികഞ്ഞ മനുഷ്യ സ്നേഹിയാണ്. അദ്ദേഹത്തിന്റെ ദർശന വിരുദ്ധമായിട്ടുള്ള ഒരു കാര്യങ്ങളും ചെയ്യാൻ പാടില്ലെന്നും ഗുരുദേവൻ ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമല്ലെന്നും ബാഹുലേയൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ടി പി സെൻകുമാർ സമാന വിഷയത്തിൽ ബിജെപിയുടെ സംസ്ഥാന നേത്യത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഒബിസി മോര്‍ച്ചയെ പരിപാടി നടത്താന്‍ എന്തിന് ഏല്‍പ്പിച്ചുവെന്ന ചോദ്യമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സെന്‍കുമാര്‍ ഉന്നയിച്ചത്. ബിജെപിയല്ലേ പരിപാടി നടത്തേണ്ടതെന്നും ഒബിസി മോര്‍ച്ചക്കാരുടെ മാത്രമല്ലല്ലോ ഗുരുവെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.