മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിന് ശക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആരോപണം.

തെളിവുകൾ നിരത്തി ആണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്. കർണാടകയിൽ 6018 വോട്ടർമാരെ നീക്കം ചെയ്യാൻ ചിലർ ശ്രമിച്ചു. ഇത് ചെയ്തയാളെ അപ്രതീക്ഷിതമായി പിടികൂടി. അലന്ദ് മണ്ഡലത്തിൽ ആൾമാറാട്ടം നടത്തിയാണ് പേരുകൾ നീക്കം ചെയ്യാൻ ശ്രമിച്ചത്. യഥാർത്ഥയാൾ അറിയാതെ തിരഞ്ഞെടുപ്പ് അപേക്ഷകൾ ഓൺലൈനായി നൽകിയും, ക‌ർണാടകത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകളിലൂടെയുമാണ് തിരിമറി നടത്തിയത്. കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു ഇത്.

അലന്ദിൽ ഗോദാബായ് എന്നയാളുടെ പേരിൽ വ്യാജമായി ലോഗിൻ ചെയ്ത് 12 വോട്ടുകൾ നീക്കം ചെയ്തു. എന്നാൽ ഇത്തരത്തിൽ താൻ ചെയ്തിട്ടില്ലെന്നും അതിനായി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും വയോധിക വ്യക്തമാക്കി.അതുപോലെ വോട്ടുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറുകളും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. ഇവയൊന്നും കർണാടകയിൽ നിന്നുള്ളതല്ലെന്നും മറ്റുപല സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ നമ്പറുകളാണ് ഇത്? ആരാണ് ഇവയിൽ ഒടിപി നമ്പർ നൽകിയത്? സൂര്യകാന്ത് എന്നയാളും 12 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.