"തന്തയില്ലാത്തവൻ" എന്ന പ്രയോഗം ജാതി അധിക്ഷേപമല്ലെന്ന് സുപ്രീംകോടതി. തൃശൂരിൽ നിന്നുള്ള വധശ്രമക്കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനനിർദ്ദേശം. പട്ടികജാതി വിഭാഗത്തിൽ പെട്ട വ്യക്തിയെ സുപ്രീംകോടതിയിലെ ഹർജിക്കാരനായ വ്യക്തി വാൾ ഉപയോഗിച്ച് വെട്ടിയെന്നും തന്തയില്ലാത്തവൻ എന്ന് വിളിച്ചുവെന്നാണ് പൊലീസ് കേസ്. തന്തയില്ലാത്തവൻ എന്ന് വിളിച്ചതിന് SC/ST വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു.
ഈ വകുപ്പ് ചുമത്തിയത് ആശ്ചര്യജനകമെന്നും കോടതി ഉത്തരവിൽ പറയുന്നു.കൊടകര പൊലീസ് എടുത്ത് കേസിൽ പ്രതിയായ ഹർജിക്കാരനെതിരെ വധശ്രമം, ഒപ്പം SC/ST വകുപ്പും ചുമത്തി പൊലീസ് കേസ് എടുത്തു. പൊലീസ് കേസിൽ മുൻകൂർ ജാമ്യം തേടി ഹർജിക്കാരാനായ സിദൻ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളി.
എന്നാൽ കേസിൽ SC/ST വകുപ്പു ചുമത്തിയത് ഉൾപ്പെടെ കാട്ടി ഇയാൾ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു.കേസ് പരിഗണിച്ച സുപ്രീംകോടതിയിലെ ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് തന്തയില്ലാത്തവൻ എന്ന പ്രയോഗം ജാതി അധിക്ഷേപമായി കണക്കാനാകില്ലെന്ന് വ്യക്തമാക്കി. ഈ പ്രയോഗത്തിന്റെ പേരിൽ ജാതി അധിക്ഷേപ വകുപ്പു ചുമത്തിയത് ആശ്ചര്യജനകമെന്നും കോടതി നീരീക്ഷിച്ചു.
