പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച വ്യക്തിത്വവുമായ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പൂനെയിലായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് വിയോഗവാർത്ത പുറംലോകത്തെ അറിയിച്ചത്.

1942 മെയ് 24-ന് ജനിച്ച അദ്ദേഹം മുംബൈ സർവകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. ഹാർവാർഡിൽ ഐബിഎം ഫെലോ ആയും ഗവേഷകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, മൂന്ന് പതിറ്റാണ്ടോളം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായിരുന്നു.

കേരളത്തിന് ഗാഡ്ഗിൽ എന്ന പേര് സുപരിചിതമായത് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലൂടെയാണ്. 2010-ൽ കേന്ദ്രസർക്കാർ നിയോഗിച്ച ഗാഡ്ഗിൽ സമിതി, പശ്ചിമഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഖനനത്തിനും കർശന നിയന്ത്രണം ശുപാർശ ചെയ്തു. ഇത് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുള്ള എതിർപ്പിനെത്തുടർന്നാണ് പിന്നീട് കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്. എന്നാൽ കേരളത്തിലുണ്ടായ പ്രളയകാലത്ത് അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ വീണ്ടും ചർച്ച ചെയ്യപ്പെട്ടിരുന്നു. പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.